ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനം ലക്ഷ്യമിടുന്ന 22 ലക്ഷം വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാതട്ടിപ്പില് അനുനിമിഷം പുറത്തുവരുന്നത് ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗസ് പേപ്പർ എന്നപേരിൽ അറിയപ്പെടുന്ന ചോദ്യാവലി വ്യാപകമായി പ്രചരിച്ചതാണ് തട്ടിപ്പ് പുറത്തുവരുന്നതിന് കാരണം.
രാജസ്ഥാന് സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) മറ്റ് അന്വേഷണ ഏജന്സികളം അന്വേഷിക്കുന്ന കേസിൽ സിബിഐയും ഇടപെട്ടുകഴിഞ്ഞു. സുരക്ഷാ മുൻകരുതലുകളെല്ലാം പാലിച്ചാണു ചോദ്യപേപ്പറുകള്‍ തയാറാക്കുകയും കൊണ്ടുപോകുകയും ചെയ്തിരുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻറ്റിഎ) പറയുന്നു. വാഹനത്തിന് ജിപിഎസ് നിരീക്ഷണം, ബയോമെട്രിക് സ്ഥിരീകരണം, എഐ സഹായത്തോടെയുള്ള സിസിടിവി നിരീക്ഷണം എന്നിവയുണ്ടായിട്ടും ചോദ്യപേപ്പര്‍ ചോരുകയായിരുന്നു.
പരീക്ഷയ്ക്ക് രണ്ടാഴ്ച മുന്‍പാണ് ഗസ് പേപ്പര്‍ ചോർന്നതെന്ന് അന്വേഷണച്ചുമതലയുള്ള രാജസ്ഥാന് എസ്ഒജി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഗസ് പേപ്പറിലെ നൂറിലേറെ ചോദ്യങ്ങള്‍, പ്രത്യേകിച്ചും കെമിട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ നീറ്റ് പരീക്ഷയിലും ആവര്‍ത്തിച്ചു. ബയോളജിയിലെ 90 ചോദ്യങ്ങളും അതേപടി നീറ്റ് പരീക്ഷയിൽ ഉണ്ടായിരുന്നു. കെമിസ്ട്രിയില്‍ 45 ചോദ്യങ്ങളില്‍ 35 എണ്ണവും ഗസ്പേപ്പറില്നിന്നായിരുന്നു.
അതേസമയം പുതിയ പരീക്ഷാതീയതി, അഡ്മിറ്റ് കാര്‍ഡ്, പരീക്ഷാകേന്ദ്രം, കൗണ്‍സലിംഗ് സമയക്രമം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്ടിഎയാകട്ടെ കൃത്യമായ നിര്‍ദേശങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടുമില്ല.
ചോദ്യാവലിക്ക് 28 ലക്ഷം രൂപ!
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസിലാണു ചോദ്യപേപ്പർ അച്ചടിച്ചത്. ഈ ഘട്ടത്തിലാകാം ചോർച്ചയെന്നു വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീറ്റ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ മുളച്ചുപൊന്തുന്ന രാജസ്ഥാനിലെ സീക്കറിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ചോദ്യാവലി എത്തുകയായിരുന്നു.
നാസിക് പ്രസിലെ ജീവനക്കാരിൽ ഒരാളെയെങ്കിലും സംശയിക്കാമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇവിടെനിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്ടറുടെ കൈവശം ഇവയെത്തി. ഈ ഡോക്ടറിൽനിന്ന് ജയ്പുർ സ്വദേശി ഇതു വാങ്ങി.
സീക്കറിലെ കോച്ചിംഗ് സെന്ററുകളുമായി ചേർന്നുപ്രവർത്തിക്കുന്ന, എംബിബിഎസ് പ്രവേശനത്തിന് കൗൺസലിംഗ് നൽകുന്ന രാകേഷ് കുമാർ എന്നായാൾക്ക് ജയ്പുർ സ്വദേശി ഇതു നൽകുകയായിരുന്നു. രാകേഷ് കുമാർ ഇത് അദ്ദേഹത്തിന്റെ സഹായിയും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയുമായ ഒരാൾക്കു നൽകി.
ഈ വിദ്യാർഥിയുടെ പിതാവ് സീക്കറിലെ കോച്ചിംഗ് സെന്ററിനു സമീപം പേയിംഗ് ഗെസ്റ്റ് സംവിധാനം നൽകുന്നയാളാണ്. ചോദ്യാവലി പിതാവിന് അയച്ചുനൽകിയ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റലിലെ പെൺകുട്ടിക്ക് ഇതു കൈമാറണമെന്നു കാണിച്ച് അദ്ദേഹത്തിന് സന്ദേശവും അയച്ചു. പരീക്ഷയുടെ തലേദിവസമായിരുന്നു ഇത്. എംബിബിഎസ് വിദ്യാർഥിയും പെൺകുട്ടിയും തമ്മിൽ നേരത്തേ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം തനിക്കു ലഭിച്ച ചോദ്യാവലി ഹോസ്റ്റലിലെ എല്ലാ പെൺകുട്ടികൾക്കുമായി എംബിബിഎസ് വിദ്യാർഥിയുടെ അച്ഛൻ കൈമാറുകയായിരുന്നു. മാത്രമല്ല താൻ കൈമാറിയ ചോദ്യപേപ്പറിലെ എത്ര ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്ക് വന്നുവെന്ന് പരീക്ഷയ്ക്കുശേഷം ഇയാൾ കോച്ചിംഗ് സെന്ററിലെത്തി അധ്യാപകരോടു തിരക്കുകയും ചെയ്തു. ഇതോടെയാണു സംഭവം പുറത്താകുന്നതും അന്വേഷണം ത്വരിതപ്പെടുന്നതും.
കേരളത്തിലെ എംബിബിഎസ് വിദ്യാർഥിക്കു പുറമെ ഡല്‍ഹി, ജമ്മുകാഷ്മീര്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കോച്ചിംഗ് സെന്ററുകളിലും ചോദ്യാവലി എത്തിയിരുന്നു. 30,000 രൂപ മുതല്‍ 28 ലക്ഷം രൂപവരെ പല നിരക്കിലാണ് ഇടപാടുകൾ നടന്നത്. രാജസ്ഥാനിലെ നാഗൗറിലുള്ള ഒരു വിദ്യാര്‍ഥി പരീക്ഷയുടെ നാലു ദിവസം മുമ്പ് സീക്കറിലെത്തി 28 ലക്ഷം രൂപയ്ക്കാണു ചോദ്യാവലി സ്വന്തമാക്കിയത്.